ചെന്നൈ: തമിഴ്നാട് നിയമസഭയിലെ നാടകീയ സംഭവങ്ങള്‍ക്കുപിന്നാലെ സംസ്ഥാന വ്യാപകമായി ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ അരങ്ങേറി.
‘ഗെറ്റ് ഔട്ട് രവി’ (രവി പുറത്തുപോവുക) എന്നെഴുതിയ ബാനറുകളും പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
തിങ്കളാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗമാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ നയപ്രഖ്യാപന രേഖയിലെ പല വാചകങ്ങളും ഒഴിവാക്കിയാണ് ഗവര്‍ണര്‍ വായിച്ചത്. പ്രസംഗത്തിന്‍റെ പൂര്‍ണരൂപം നിയമസഭ രേഖയിലുണ്ടാവണമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പ്രമേയം സഭ പാസാക്കിയതോടെ ഗവര്‍ണര്‍ ആര്‍.എന്‍. രവി ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.
കോയമ്ബത്തൂര്‍ ഗാന്ധിപുരത്ത് പെരിയാര്‍ പ്രതിമക്കുമുന്നില്‍ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രതിഷേധ പ്രകടനം നടത്തി. ഗവര്‍ണറുടെ കോലം പ്രവര്‍ത്തകര്‍ പെട്രോളൊഴിച്ച് കത്തിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാന്‍ഡിനുമുന്നിലെ അണ്ണാ പ്രതിമക്കുസമീപവും ചില പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു.
ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് തടയല്‍ സമരം നടത്തി. ഇരു സംഘടനകളിലുംപെട്ട 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മറീന കാമരാജര്‍ റോഡിലെ ഗവ. കോളജിലെ പ്രവേശന കവാടത്തിനുമുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ ധര്‍ണ നടത്തി. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഡി.എം.കെയിലെ മുതിര്‍ന്ന നേതാക്കളുമായും നിയമ വിദഗ്ധരുമായും ചര്‍ച്ച നടത്തി.
അതിനിടെ ഗവര്‍ണര്‍ നിയമസഭയിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു. ഗവര്‍ണര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ രാജ്ഭവനില്‍ നടന്ന സെമിനാറില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങളിലും പ്രശ്നങ്ങളിലും കേന്ദ്രത്തിന് അനുകൂലമായി മാത്രമേ നിലപാട് സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ഗവര്‍ണര്‍ സിവില്‍ സര്‍വിസ് പരീക്ഷ ജേതാക്കളെ ഉപദേശിച്ചതും വിവാദമായി.

