തിരുവനന്തപുരം: പ്രമാദമായ നിരവധി കേസുകളില്‍ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്തിയത് ശൈലജയുടെ കണ്ണുകളിലൂടെയാണ് .
വിരലടയാളങ്ങളെ കണ്ടെത്തി, കൃത്യമായി വിശകലനം ചെയ്ത് അവ അന്വേഷണസംഘങ്ങളുടെ മുന്നിലെത്തിച്ചു. സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ കെ.ആര്‍.ശൈലജ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന പദവിയില്‍ നിന്നും വിരമിക്കുകയാണ്, കേരളത്തിനും ഒപ്പം സ്ത്രീകള്‍ക്കും അഭിമാനമായി.
കോട്ടയത്തെ ദമ്ബതിമാരുടെ കൊലപാതകമാണ് ജോലിയില്‍ മറക്കാനാവാത്ത സംഭവമെന്ന് ശൈലജ പറയുന്നു. നാഗമ്ബടത്ത് കൈനറ്റിക് റബ്ബേഴ്സ് ഉടമ ഒഡീഷാ സ്വദേശി ശ്രീധറും ഭാര്യ സ്വരാജലക്ഷ്മിയുമാണ് കൊല്ലപ്പെട്ടത്. വിരലടയാളങ്ങളിലൂടെ സംശയിച്ചയാള്‍ തന്നെയാണ് പ്രതിയെന്ന് അന്വേഷണസംഘം കണ്ടെത്തി. അസം സ്വദേശി പ്രദീപ് ബോറയാണ് (ജോണ്ടി) പ്രതിയെന്ന് കോടതിയിലും പോലീസിന് തെളിയിക്കാനായി. പ്രതിക്ക് വധശിക്ഷ കോടതി വിധിച്ചു. പ്രദീപ് ബോറ പൂജപ്പുര സെൻട്രല്‍ ജയിലിലാണ്.
കട്ടപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ബ്രിജിത് എന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും ശൈലജയുണ്ടായിരുന്നു. വീട്ടിലെ ജോലിക്കാരനും സുഹൃത്തുമായിരുന്നു പ്രതികള്‍. ഇവരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.
കോട്ടയം കങ്ങഴ സ്വദേശിയായ ശൈലജ 1997 ലാണ് ഫിംഗര്‍ പ്രിന്റ് സെര്‍ച്ചറായി ജോലിയില്‍ പ്രവേശിച്ചത്
കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലായിരുന്നു സേവനം. കഴിഞ്ഞ വര്‍ഷം ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ തിരുവനന്തപുരം ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെത്തി. 26-വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്ബോള്‍ ശൈലജയ്ക്ക് നിറഞ്ഞ സംതൃപ്തി മാത്രമാണുള്ളത്. തിരുവനന്തപുരത്ത് കവടിയാറില്‍ മകള്‍ക്കൊപ്പമാണ് താമസം.

