ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലെത്തിയ പിഡിപി ചെയര്‍മാൻ അബ്ദുല്‍ നാസര്‍ മഅദനി ഇന്നും അൻവാര്‍ശ്ശേരിയിലേക്ക് പോകില്ല.
രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ചികിത്സയിലായതിനാലാണ് അൻവാര്‍ശ്ശേരിയിലേക്കുള്ള യാത്ര വൈകുന്നത്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴുള്ള അതേ നിലയില്‍ തന്നെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം തുടരുകയാണ്. രാവിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മദനിയെ പരിശോധിച്ചിരുന്നു.
ഇന്നലെ രാത്രി 7.20 ഓടെയാണ് വിമാനമാര്‍ഗം മഅദനി കേരളത്തിലെത്തിയത്. തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ നിന്ന് അൻവാര്‍ശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഇന്ന് അൻവാര്‍ശ്ശേരിയിലേക്ക് തുരിക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ മഅദനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് പറഞ്ഞിരുന്നു.
സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത് പ്രയോജനപ്പെടുത്തിയാണ് മഅദനി കേരളത്തില്‍ എത്തിയത്. രോഗാവസ്ഥയിലുള്ള പിതാവിനെ സന്ദര്‍ശിക്കുകയാണ് വരവിന്റെ പ്രധാന ലക്ഷ്യം. 11 ദിവസത്തേക്ക് എത്തിയ മഅദനി ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും. കര്‍ണാടകയില്‍ നിന്നുള്ള 12 പോലീസുകാര്‍ മുഴുവൻ സമയവും മഅദനിക്കൊപ്പം ഉണ്ടാകും.
2008ലെ ബാംഗ്ലൂര്‍ സ്ഫോടനകേസുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ല്‍ ആയിരുന്നു ജാമ്യം കിട്ടി ജയില്‍ മോചിതനായത്. ആറരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഅദനി കേരത്തിലെത്തുന്നത്. 2017ല്‍ മൂത്ത മകൻ ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തിനാണ് അദ്ദേഹം അവസാനം നാട്ടിലെത്തിയത്.

