തിരുവനന്തപുരം: മഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജയെ വിലക്കിയ സിപിഎം നടപടിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ് സിപിഎമ്മിനെന്ന് സുധാകരന് കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കെ.കെ. ശൈലജയോട് സിപിഎമ്മിന് പ്രത്യേക കാഴ്ചപ്പാടാണ്. അതാണ് അവാര്‍ഡ് സ്വീകരിക്കരുതെന്ന് പറയാന്‍ കാരണമെന്നും കെ. സുധാകരന് ആരോപിച്ചു.
കഴിഞ്ഞ മന്ത്രിസഭയില്‍ തിളങ്ങിയ നക്ഷത്രം കെ.കെ. ശൈലജയാണെന്ന് സിപിഎം തന്നെ പറഞ്ഞ് നടന്നിരുന്നു. അത്തരത്തിലുള്ള ഒരാളെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാക്കിയില്ലെന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത ഇടത് സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമുണ്ട്. അതിന്റെ അവസാനത്തെ അധ്യായമാണ് അവാര്‍ഡ് വാങ്ങുന്നത് വിലക്കിയ നടപടി.
കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും അഴിമതിയുണ്ട്. ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ എല്ലാവരും കുടുങ്ങും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്.
ഫര്സീന് മജീദിനെ കാപ്പ ചുമത്താന്‍ കേരളത്തിലെ സര്‍ക്കാറിനോ പൊലീസിനോ സാധിക്കില്ല. കാപ്പ ചുമത്തിയാല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. കാപ്പ ചുമത്തുന്നതിനുള്ള യാതൊരു കുറ്റവും ഫര്സീന് ചെയ്തിട്ടില്ല. അല്ലെങ്കില്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസ് തെളിയിക്കട്ടെ എന്നും കോടതി പറയട്ടെ എന്നും സുധാകരന് ചൂണ്ടിക്കാട്ടി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ ഇ.പി. ജയരാജന് കുടുങ്ങുമെന്ന് അന്നേ താന്‍ പറഞ്ഞിരുന്നു. അന്ന് ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അവസാനം ജയരാജന്റെ പേരില്‍ കേസെടുത്തു. യുവാക്കളെ ആക്രമിച്ചതും ഷൂസിട്ട് ചവിട്ടിയതും ജയരാജനും ഗണ്‍മാനുമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്നും സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏഷ്യയിലെ അത്യുന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതില്‍ നിന്നാണ് മുന്‍ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയെ സിപിഎം വിലക്കിയത്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മഗ്സസെയുടെ പേരിലെ പുരസ്കാരത്തിന് മൂന്നുമാസം മുമ്ബാണ് ശൈലജയുടെ പേര് നിര്‍ദേശിക്കപ്പെട്ടത്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കിയതിന്റെ പേരിലാണ് ഫൗണ്ടേഷന് ശൈലജയെ തിരഞ്ഞെടുത്തത്. ഇക്കാര്യം ശൈലജ പാര്‍ട്ടിയെ അറിയിച്ചപ്പോള്‍ സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. കോവിഡ് പ്രതിരോധം സര്‍ക്കാറിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്നും വ്യക്തിയുടെതല്ലെന്നുമുള്ള നിലപാടിലായിരുന്നു പാര്‍ട്ടി തീരുമാനം.
അതേസമയം, താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കൂട്ടായ തീരുമാനമെന്നാണ് പ്രതികരിച്ചത്. ശൈലജയെ സിപിഎം വിലക്കി എന്ന റിപ്പോര്‍ട്ടുകള്‍ ജനറല്‍ സെക്രട്ടറി തള്ളിയിരുന്നു.
കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ മഗ്സസെയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നായിരുന്നു സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കുന്ന അവാര്‍ഡല്ല ഇതെന്നും കോവിഡ്, നിപ പ്രതിരോധം സര്‍ക്കാര്‍ ഒരുമിച്ചുനടത്തിയ പ്രവര്‍ത്തനമായിരുന്നെന്നും സിപിഎം നേതൃത്വം പ്രതികരിച്ചിരുന്നു.

