ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നതിന് മുമ്ബ് സുഹൃത്തിനയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്.
റിസോര്‍ട്ട് ഉടമയില്‍ നിന്നും മാനേജരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പെണ്‍കുട്ടി സുഹൃത്തിനോട് പങ്കുവെച്ചിരുന്നു.
റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാനേജരും റിസോര്‍ട്ട് ഉടമയും തന്നെ നിര്‍ബന്ധിച്ചു. ദരിദ്രയാണെങ്കിലും 10,000 രൂപക്ക് വേണ്ടി സ്വന്തം ശരീരം വില്ക്കാന് ഒരിക്കലും തയാറാകില്ല- സുഹൃത്തിനയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ പെണ്‍കുട്ടി പറഞ്ഞു.
ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ വിനോദ് ആര്യയുടെ മകന് പുല്‍കിത് ആര്യയുടെ ഉടമസ്ഥയിലുള്ള റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. മകളെ കാണാതായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 18നാണ് കുടുംബം റവന്യു പൊലീസില്‍ പരാതി സമര്‍പ്പിച്ചത്.
സെപ്റ്റംബര്‍ 23ന് പുല്‍കിത് ആര്യയെയും റിസോര്‍ട്ടിലെ മറ്റ് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടിനടുത്തുള്ള കനാലില്‍ നിന്ന് ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കിതയുടെത് മുങ്ങിമരണമാണെന്നും ശരീരത്തില്‍ നിന്ന് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ ഋഷികേശിലെ റിസോര്‍ട്ടിന് ചുറ്റും വന്‍ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാര്‍ റിസോര്‍ട്ടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് നശിപ്പിക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

