ന്യൂഡല്‍ഹി: ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതിനായി ഈ മാസം രണ്ടാം തിയതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്.
ഈ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള അദ്ദേഹത്തിന്റെ സുരക്ഷാ സംഘം കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ വേരറുക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി അജിത് ഡോവലും കൊച്ചിയില്‍ എത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം പല തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. ഇവിടെ നിന്ന് നേരെ മുംബൈയിലേക്കായിരുന്നു അജിത് ഡോവല്‍ പോയത്. അവിടെ വച്ചും സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി.
കേരളത്തില്‍ നിന്ന് എന്‍എസ്‌എ മുംബൈയിലേക്ക് പോയി, അവിടെ ഗവര്‍ണറുടെ ഹൗസില്‍ താമസിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും, ഉറി സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനും മുന്‍പ് നടത്തിയ അതേ രഹസ്യാത്മകതയോടെയാണ് സുരക്ഷാ ഏജന്‍സികളുമായുള്ള കൂടിക്കാഴ്ചകള്‍ നടന്നത്. ഇസ്ലാമിക നേതാക്കളുമായി കൂടിയാലോചിച്ച് മൂന്ന് – നാല് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും മറച്ചുവച്ചത്. തുടര്‍ന്നാണ് രാജ്യവ്യാപകമായി ഈ മാസം 22, 27 തീയതികളില്‍ എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പോലീസും പിഎഫ്‌ഐയുടെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ 106 പേരെയും രണ്ടാം ഘട്ടത്തില്‍ 247 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. സംഘടന തീര്‍ത്തും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നതിന്റെ നിര്‍ണായക തെളിവുകള്‍ ഈ ഘട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
ഓപ്പറേഷന്‍ ഒക്ടോപ്പസ് എന്ന് പേരിട്ടിരുന്ന ഈ ദൗത്യത്തെ കുറിച്ച് ഒരു സൂചന പോലും ആര്‍ക്കും ഉണ്ടായിരുന്നില്ല. അത്ര രഹസ്യാത്മകമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. പിഎഫ്‌ഐ ഭീകരരെ പിടികൂടി ചോദ്യം ചെയ്യുന്നതിനും, വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി വിമാനങ്ങള്‍ ഉള്‍പ്പെടെ കൃത്യസമയത്ത് സജ്ജീകരിച്ചിരുന്നു. ഈ സമയമത്രയും ഓപ്പറേഷന്റെ മുഴുവന്‍ കാര്യങ്ങളും ഏകോപിപ്പിച്ചത് അജിത് ഡോവലാണ്. കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്രം എത്തുന്നത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെടുന്ന 43ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍,സ ക്യാമ്ബസ് ഫ്രണ്ട്, എന്‍സിഎച്ച്‌ആര്‍ഒ, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കല്‍, ആയുധ പരിശീലനമടക്കമുള്ള പരിപാടികള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയര്‍ന്നിരുന്നു.

