തിരുവനന്തപുരം: വി ഡി സതീശനെ കുരുക്കിലാക്കാൻ സര്‍ക്കാരിന്റെ വിജിലൻസ് അന്വേഷണം. പറവൂര്‍ എംഎല്‍എ എന്ന നിലയില്‍ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം. വിദേശത്തേയ്ക്ക് പോകുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാല്‍ എറണാകുളം വിജിലൻസ് യൂണിറ്റിന് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കും.
പ്രതിപക്ഷ നേതാവിനെ നിശ്ശബ്ദനാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. പ്രളയബാധിതര്‍ക്കെന്ന പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിദേശഫണ്ട് കടത്തി മുക്കിയെന്ന പരാതിയില്‍ വിജിലൻസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ പദവി ദുരുപയോഗത്തിനുള്‍പ്പെടെ കേസെടുത്ത് വിശദാന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയിരുന്നു. ഇതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സ്വന്തം മണ്ഡലമായ പറവൂരില്‍, 2018ലെ പ്രളയബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുന്ന പുനര്‍ജനി ഭവനപദ്ധതിയുടെ പേരില്‍ വിദേശത്ത് വൻ പണപ്പിരിവ് നടത്തിയെന്നാണ് പരാതി. സിപിഎം നേരിട്ടാണ് ഈ വിഷയം ചര്‍ച്ചയാക്കിയത്. എന്നാല്‍ ആരോപണങ്ങള്‍ പല തവണ വിഡി സതീശൻ നിഷേധിച്ചതാണ്. കേന്ദ്ര സര്‍ക്കാരിനെ ഇടപെടുപ്പിക്കുന്ന ഇഡി അന്വേഷണമാണ് ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ലേക കേരളാ സഭയുമായി ബന്ധപ്പെട്ട അമേരിക്കൻ പിരിവ് ചര്‍ച്ചകളില്‍ എത്തുമ്ബോഴാണ് പുതിയ നീക്കം.
വിദേശരാജ്യങ്ങളില്‍നിന്ന് പണപ്പിരിവ് നടത്താൻ 2017-2020 കാലത്ത് സതീശന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക് ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന് കൈമാറിയിരുന്നു. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം കൈമാറിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദര്‍ശനത്തിലെ പിരിവില്‍ പ്രതിപക്ഷ നേതാവ് ഗൗരവ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന് വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചിട്ടുമുണ്ട്. ബര്‍മിങ്ഹാമില്‍ പണം ആവശ്യപ്പെട്ട് പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍, പിരിച്ച തുകയെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്ന് സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ആരോപണം.
യൂത്ത്‌കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ് രാജേന്ദ്രപ്രസാദ്, കാതിക്കുടം ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് ജയ്‌സണ്‍ പാനികുളങ്ങര എന്നിവര്‍ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അനധികൃതമായി വിദേശത്തുനിന്ന് കോടികള്‍ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിച്ചില്ല. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്‌പോണ്‍സര്‍ ചെയ്ത തുക ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകള്‍ക്ക് പുനര്‍ജനി എന്ന് പേര് നല്‍കുകയായിരുന്നു.
പണം മുടക്കിയ ലയൻസ് ക്ലബ് പുനര്‍ജനി ബോര്‍ഡ് വയ്ക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു. ഇതെല്ലാം ചര്‍ച്ചയാക്കി വിഡിയെ കുടുക്കാനാണ് നീക്കം. കെഫോണിലും എഐ ക്യാമറയിലും സര്‍ക്കാരിനെതിരെ നിരവധി തെളിവുകള്‍ പുറത്തു വിട്ടു. അതിശക്തമായി തന്നെ അത് പ്രതിപക്ഷം ഏറ്റെടുത്തു. ഇതിനിടെയാണ് പുതിയ നീക്കം.

