കോഴിക്കോട്: ഉമ്മൻചാണ്ടിയെപ്പോലെ പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി.
മുഴുവൻ സമയം കര്‍മ്മ നിരതനായിരുന്ന ഉമ്മൻചാണ്ടി മരണ ശേഷമാണ് വിശ്രമിച്ചിട്ടുണ്ടാവുകയെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച, അവരോട് ദയ കാണിച്ച മറ്റൊരു ഭരണാധികാരി വേറെയില്ല. ആര്‍ദ്രതയുടെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. ഏത് വെല്ലുവിളികളെയും സൗമ്യമായി നേരിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച മനുഷ്യനാണ് അദ്ദേഹം. ഒരുപാട് നന്മ കേരളത്തിന് ചെയ്ത സമാനതകള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം” – ഇ.ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്നും ജനങ്ങള്‍ക്കൊപ്പം അവര്‍ക്കിടയില്‍ ജീവിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ബാംഗ്ലൂരിലെ ചിന്മയ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു .
എന്റെ ജീവിതത്തില്‍ ഉമ്മൻ ചാണ്ടിയെ പോലെ ഇത്രയും പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ല. അദ്ദേഹം ധനകാര്യ മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കൂടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. മുഴുവൻ സമയം കര്‍മ്മ നിരതനായിരുന്ന അദ്ദേഹം മരണ ശേഷം ആണ് വിശ്രമിച്ചിട്ടുണ്ടാവുക.
കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച അവരോട് ദയ കാണിച്ച മറ്റൊരു ഭരണാധികാരി ഇദ്ദേഹത്തോളം വേറെയൊരാളെ കാണില്ല. ആര്‍ദ്രതയുടെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. ഏത് വെല്ലുവിളികളെയും സൗമ്യമായി നേരിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച മനുഷ്യനാണ് അദ്ദേഹം. ഒരുപാട് നന്മ കേരളത്തിന് ചെയ്ത സമാനതകള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം .
എന്നോട് ഏറെ സ്നേഹം കാണിച്ച അദ്ദേഹം അവസാനം വരെ വളരെ അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹം പുരോഗമനപരമായ എല്ലാ നിര്‍ദേശങ്ങള്‍ക്കും കൂടെ നിന്ന് പിന്തുണച്ചു. കേരളത്തിലെ 38 ജൂനിയര്‍ കോളേജുകളും സീനിയര്‍ കോളേജുകള്‍ ആക്കാൻ ഏറെ പിൻബലം നല്‍കിയത് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുമ്ബില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഇന്ന് പുലര്‍ച്ചെ 4.25നാണ് ഉമ്മൻചാണ്ടിയുടെ അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തെത്തിക്കും. വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിലാണ് സംസ്കാരം.

