തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്നത് മുമ്പേ തന്നെ ഉന്നയിക്കപ്പെട്ട് തകര്‍ന്നടിഞ്ഞ ആരോപണങ്ങളാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടതെന്നും ഫേയ്സ്ബുക്ക് കുറിപ്പില്‍ വീണ ജോര്‍ജ് ആരോപിച്ചു.
പിഡബ്ലുസിയുടെ ഡയറക്ടര്‍ അവരുടെ മെന്ററാണെന്ന് അവര്‍ എഴുതിയെന്നാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം. മകള്‍ ഒരു ഘട്ടത്തിലും ഇങ്ങനെ എഴുതിയിട്ടില്ലെന്നും സത്യവിരുദ്ധ പ്രചരണമാണെന്നും മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വീണ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.
മന്ത്രി വീണ ജോര്‍ജിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്:
മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് ഇന്നത്തെ അടിയന്തര പ്രമേയ ചര്‍ച്ചയെ പ്രതിപക്ഷം കണ്ടത് എന്നത് ദൗര്‍ഭാഗ്യകരമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള ശ്രമം. പ്രതിപക്ഷ എം എല്‍എ മാത്യു കുഴനാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇന്ന് ഉന്നയിച്ചത് മുമ്‌ബേ തന്നെ ഉന്നയിക്കപ്പെട്ട് തകര്‍ന്നടിഞ്ഞ ആരോപണമാണ്. പിഡബ്ലുസിയുടെ ഡയറക്ടര്‍ അവരുടെ മെന്ററാണെന്ന് അവര്‍ എഴുതിയെന്നാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം. മകള്‍ ഒരുഘട്ടത്തിലും ഇങ്ങനെ എഴുതിയിട്ടില്ലെന്നും സത്യവിരുദ്ധ പ്രചരണമാണെന്നും മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞു. പൊടിതട്ടിയെടുത്ത ഒരു സ്‌ക്രീന്‍ ഷോട്ടിലും മുഖ്യമന്ത്രിയുടെ മകള്‍ അങ്ങനെ പറഞ്ഞതായി കാണാന്‍ കഴിയില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വീണ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നു. ‘എന്റെ സഹപ്രവര്‍ത്തകയുടെ ബന്ധുവാണ് ജെയ്ക് ബാലകുമാര്‍. കമ്പനി തുടങ്ങിയപ്പോള്‍ വെബ്സൈറ്റില്‍ അഡൈ്വസറി ബോര്‍ഡില്‍ കുറച്ച് ആളുകളെ വയ്ക്കും. അങ്ങനെയാണ് ജെയ്ക്കിനെ ഉള്‍പ്പെടുത്തിയത്. പിഡബ്ല്യുസിയിലെ അമേരിക്കയിലെ ഒരു വിംഗിലാണ് ജെയ്ക്ക് വര്‍ക്ക് ചെയ്യുന്നത്. അയാള്‍ക്ക് ഇന്ത്യയുമായി വലിയ ബന്ധമില്ല. ‘ഇതാണ് അന്ന് വീണ പറഞ്ഞ കാര്യം.
പിഡബ്ലുസിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന് ആ വ്യക്തി തന്നെ ആവശ്യപ്പെട്ടതിനാല്‍ ഒഴിവാക്കിയെന്നാണ് അന്ന് വീണ വ്യക്തമാക്കിയത്. അതോടുകൂടി ആ ആരോപണത്തിന് നിലനില്‍പ്പില്ലാതായി. അതാണ് ഇന്ന് നിയമസഭയില്‍ പുതിയ കാര്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കളുടെ കുടുംബത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, അത് പൊതുവേദികളില്‍ ഉന്നയിക്കരുതെന്നും വ്യക്തിപരമാണെന്നും കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ നേതാവ് ആരാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ക്ക് അറിയാതിരിക്കില്ലല്ലോ!

