തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പോലീസ് പൊതുജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കറുത്ത മാസ്‌ക് അഴിപ്പിച്ച നടപടി വിവാദമായിരിക്കെ ഇത് സംബന്ധിച്ച നടപടികളുടെ പേരില്‍ പോലീസ് സേനയില്‍ കലഹം രൂക്ഷമായി. ഡി.ജി.പി അനില്‍കാന്തും എഡിജിപി വിജയ് സാക്കറെയും തമ്മിലുള്ള തര്‍ക്കമാണ് പുതിയ തലത്തില്‍ എത്തി നില്‍ക്കുന്നത്. മുഖ്യമന്ത്രി കെ.ജി.ഒ.എ. സമ്മേളനത്തിന് കോട്ടയത്ത് എത്തിയപ്പോള്‍ ആണ് മാസ്‌ക് വിവാദം ആരംഭിക്കുന്ത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് കറുത്ത് മാസ്‌ക് നിഷേധിച്ചുകൊണ്ടുള്ള സന്ദേശം പോലീസ്, സംഘാടകര്‍ക്ക് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടയുടന്‍തന്നെ ഡി.ജി.പി അനില്‍കാന്ത് എഡിജിപി വിജയ് സാക്കറെയെ വിളിച്ച് മാസ്‌കിന് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഡി.ജി.പി യുടെ നിര്‍ദ്ദേശം പാലിക്കുവാന്‍ എ.ഡി.ജി.പി. തയ്യാറായില്ല. പോലീസിന്റെ കടുംപിടിത്തം മൂലം പിന്നീട് എറണാകുളത്ത് മാധ്യപ്രവര്‍ത്തകര്‍ക്ക് കറുത്ത മാസ്‌ക് ഊരി മാറ്റേണ്ടി വന്നു. ഇത് കൂടുതല്‍ വിവാദമായി. കോഴിക്കോട് സഭയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്ന നിര്‍ദ്ദേശം സഭാ അധികൃതര്‍ തന്നെ പൊതുജനങ്ങളെ അറിയിച്ചു. പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു നിലപാട് സഭാ അധികൃതര്‍ സ്വീകരിച്ചത്. ഇതിനിടിയില്‍ മാസ്‌ക് വിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. ഭരണകക്ഷിയിലെ നേതാക്കള്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്തിക്ക് തന്നെ പറയേണ്ടി വന്നു.
തന്റെ നിര്‍ദ്ദേശം പാലിക്കാത്ത എഡിജിപി യുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ഡി.ജി.പി രേഖപ്പെടുത്തിയത്. വിവാദത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഡി.ജി.പി നല്‍കി കഴിഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി. എച്ച് നാഗരാജ്, കോട്ടയം എസ്.പി. ഡി. ശില്പ, മലപ്പുറം എസ്.പി. സുജിത് ദാസ്, കണ്ണൂര്‍ റൂറല്‍ എസ്.പി. പി.ബി. രാജീവ് എന്നിവര്‍ക്കാണ് ഡി.ജി.പി. നോട്ടീസ് നല്‍കിയിരിക്കുന്നത്.പോലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് മാസ്‌ക് അഴിച്ചു മാറ്റാന്‍ നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കുവാനാണ് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്. എ.ഡി.ജി.പിയുടെ നിര്‍ദ്ദേശമാണ് തങ്ങള്‍ പാലിച്ചതെന്ന റിപ്പോര്‍ട്ട് എസ്.പി. മാര്‍ നല്‍കിയാല്‍ വിജയ് സാക്കറെക്കെതിരെ ഇത് ആയുധമാക്കാനാണ് ഡി.ജി.പിയുടെ നീക്കം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ പിന്തുണയോടൊയാണ് വിജയ് സാക്കറെ ഈ നീക്കങ്ങള്‍ എല്ലാം നടത്തിയതെന്ന വിവരം ഡി.ജിപിക്ക് വ്യക്തമായി അറിയാം. ഈ പിന്തുണയുടെ പുറത്താണ് ഡിജിപിയെ ധിക്കരിക്കുന്ന തലത്തിലേക്ക് എഡിജി.പി വളര്‍ന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്വപ്ന സുരേഷിന്റെ കേസുമായി ബന്ധപ്പെട്ട വിവാദമായ സരിത്തിന്റെ കസ്റ്റഡി എടുക്കലില്‍ ആരോപണ വിധേയനായ വിജയ് സാക്കറെ അവിടെയും നടപടി ഇല്ലാതെ രക്ഷപ്പെട്ടത് ഈ പ്രമുഖന്റെ പിന്തുണയോടുകൂടെയാണ്. വിജിലന്‍സ് തലപ്പത്തുനിന്ന് ഒറ്റദിവസം കൊണ്ടുതന്നെ അജിത്കുമാര്‍ തെറിച്ചപ്പോള്‍ തന്റെ സ്വാധീനം ഉപയോഗിച്ച് വിജയ് സാക്കറെ രക്ഷപ്പെടുകയായിരുന്നു. വിജയ് സാക്കറെയുടെ പല നടപടികളും സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടും അദ്ദേഹം തുടരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ പിന്തുണയിലാണ്. പി.സി.ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്, സരിതിനെ പിടിച്ചുകൊണ്ട് പോയി ഫോണ്‍ പിടിച്ചെടുത്തത് തുടങ്ങിയ നിരവധി ഓപ്പറേഷനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് വിജയ് സാക്കറെയാണ് എന്ന ആക്ഷേപമാണ് പോലീസിലെ ഒരു വിഭാഗം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ പോലീസിന്റെ വീഴ്ചകളെ സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അതൃപ്തി അറിയിച്ചിരുന്നു. ഡി.ജി.പി തന്നെ പരസ്യമായി എഡി.ജി.പിക്കെതിരെ നിലപാട് സ്വീകരിച്ചതോടുകൂടി വരുംദിവസങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാട് ശ്രദ്ധേയമാണ്, പുതിയ വിജിലന്‍സ് എഡിജിപിയെ അടക്കം നിയമിക്കേണ്ടതുകൊണ്ട് നിയമസഭാ സമ്മേളനത്തിന് മുന്‍പുതന്നെ പോലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന
കറുത്ത മാസ്‌കിനെ ചൊല്ലി ഡിജിപി – എഡിജിപി പോര് : വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍
Date:

