ന്യൂഡല്‍ഹി: അര്‍ബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായി പുതിയ നാല് നയ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര സഹകരണ മന്ത്രാലയം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സാമ്ബത്തിക സ്ഥാപനങ്ങള്‍ക്ക് തുല്യമായി പരിഗണന നല്‍കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു.
പുതിയ നയ തീരുമാനങ്ങള്‍ അനുസരിച്ച് അര്‍ബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ബ്രാഞ്ചുകള്‍ ആരംഭിക്കാം. ഇതിലൂടെ സഹകരണ ബാങ്കുകളെ വളര്‍ച്ചയെ ശക്തിപ്പെടുത്താനാകും.
കൂടാതെ അര്‍ബൻ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മറ്റ് കൊമേഷ്യല്‍ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റില്‍മെന്റുകളില്‍ (one-time settlement) ഏര്‍പ്പെടാം. ഇതോടൊപ്പം മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി 2026 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്, അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാലാണ് ഈ മാറ്റം.
ആര്‍ബിഐയും അര്‍ബൻ കോഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലും ഉറപ്പാക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍, ഒരു നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ സഹകരണ ബാങ്കുകള്‍ക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടത്താനുമുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. വ്യാഴാഴ്ച നടന്ന ധനനയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും തെരഞ്ഞെടുത്ത നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്ബനികള്‍ക്കും മാത്രമാണ് ഡഡ് അസറ്റ് റെസല്യൂഷനുള്ള ( dud asset resolutions) അധികാരം ലഭ്യമാക്കിയിരുന്നത്. ഇതേക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

