മുംബൈ: റാഫേല്‍ യുദ്ധവിമാന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കമാൻഡര്‍ ഇൻ ചീഫ്’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ കീഴ്കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
2021 നവംബറില്‍ കീഴ്കോടതി രാഹുലിനെതിരെ സമൻസ് പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നൊലെ സമൻസിനെതിരെ രാഹുല്‍ ഹൈകോടതിയെ സമീപിക്കുകയും നടപടി തല്‍കാലം നിര്‍ത്താൻ ഹൈകോടതി നിര്‍ദേശിക്കുകയുമായിരുന്നു. ആഗസ്റ്റ് രണ്ടുവരെ സമൻസ് നടപ്പിലാക്കാനാകില്ല.
2018ല്‍ രാജസ്ഥാനില്‍വെച്ചാണ് രാഹുല്‍ ‘കമാൻഡര്‍ ഇൻ ചീഫ്’ പരാമര്‍ശം നടത്തിയത്. ബി.ജെ.പി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രമല്‍ ആണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. 2019ല്‍ കീഴ്കോടതി നടപടി തുടങ്ങിയെങ്കിലും 2021ല്‍ സമൻസ് പുറപ്പെടുവിച്ചതോടെയാണ് കേസിനെ കുറിച്ച് അറിയുന്നതെന്നാണ് രാഹുല്‍ ഹൈകോടതിയില്‍ പറഞ്ഞത്.

