പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ തീരുമാനിച്ച് ആദ്യത്തെ പ്രതിപക്ഷ ഐക്യസമ്മേളനം. ആദ്യ യോഗം നാലുമണിക്കൂര്‍ നീണ്ടുനിന്നു. 16 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിന് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും, ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും പങ്കെടുത്തില്ല. അവര്‍ക്ക് വിമാനത്തിന് സമയമായതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് യോഗത്തിന് മുൻകൈയെടുത്ത നിതീഷ് കുമാറിന്റെ വിശദീകരണം. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കാൻ ഹിമാചലിലെ ഷിംലയില്‍ അടുത്ത മാസം ഒരുയോഗം കൂടി ചേരും.
ഐക്യം ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താസമ്മേളനം നടന്നുകൊണ്ടിരിക്കെ, തന്നെ ആംആദ്മി ഒരുബോംബ് പൊട്ടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ ഡല്‍ഹി ഓര്‍ഡിനൻസിനെ കോണ്‍ഗ്രസ് പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കില്‍, ഭാവിയിലെ പ്രതിപക്ഷ കൂട്ടായ്മകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്നാണ് കെജ്രിവാളിന്റെ പാര്‍ട്ടിയുടെ മുന്നറിയിപ്പ്.
ഡല്‍ഹി ഓര്‍ഡിനൻസ് പാര്‍ലമെന്റില്‍ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് ഒപ്പം ചേര്‍ന്നില്ലെങ്കില്‍, തങ്ങള്‍ ഐക്യസമ്മേളനത്തില്‍ നിന്ന് മാറിനില്‍ക്കുമെന്നൊക്കെ ഭീഷണി മുഴക്കിയെങ്കിലും, കെജ്രിവാള്‍ യോഗത്തില്‍ പങ്കെടുത്തു. ഇത്തരം കാര്യങ്ങളൊക്കെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി തീരുമാനിക്കുകയാണ് പതിവെന്നും എഎപിക്കും ഇതറിയാമെന്നും, അവരുടെ നേതാക്കള്‍ തങ്ങള്‍ വിളിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാറുണ്ടെന്നും പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, ചോദ്യശരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ബിജെപിയുമായുള്ള ധാരണ കാരണമാണ് ഓര്‍ഡിനൻസില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കാത്തതെന്നാണ് എഎപി വക്താവ് പ്രിയങ്ക കക്കര്‍ ആരോപിച്ചത്.
യോഗത്തില്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് സൂചന. ഓര്‍ഡിനൻസ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രിയങ്ക കക്കറുടെ ആരോപണമാണ് ഖാര്‍ഗെയെ രോഷാകുലനാക്കിയത്. യോഗത്തിന് മിനിറ്റുകള്‍ക്ക് മുമ്ബാണ് പ്രിയങ്ക എൻഡി ടിവിയോട് കോണ്‍ഗ്രസ്-ബിജെപി ധാരണയെ കുറിച്ച് ആരോപണം ഉന്നയിച്ചത്.
സീറ്റ് പങ്കിടലും, അതിന്റെ പാര്‍ട്ടി തിരിച്ചുള്ള പട്ടികയും മറ്റും ഷിംല യോഗത്തില്‍ അന്തിമമായി തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ജൂലൈ 11 ഓ 12 ഓ ആയിരിക്കും അടുത്ത യോഗമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. 2024 ലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടണം. ബിജെപിയെ പുറത്താക്കാമെന്നും, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ആത്മവിശ്വാസമുണ്ട്, ഖാര്‍ഗെ പറഞ്ഞു. ചില അഭിപ്രായഭിന്നതകള്‍ ഉണ്ടാകാമെങ്കിലും. ഒന്നിച്ചുനില്‍ക്കാനാണ് തീരുമാനമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികളെല്ലാം ഒരുമിച്ച് പോരാടുമെന്ന് മമത ബാനര്‍ജിയും പറഞ്ഞു. പട്‌നയില്‍ നിന്ന് തുടങ്ങുന്നത് ഒരു പൊതുപ്രസ്ഥാനമായി മാറും, അടിയന്തരാവസ്ഥ കാലത്തെ ജെപി പ്രസ്ഥാനം പോലെ, മമത പറഞ്ഞു. മൂന്നുകാര്യങ്ങളില്‍ തീരുമാനമായി- ഞങ്ങള്‍ ഒറ്റക്കെട്ടായി പോരാടും, ഞങ്ങളുടെ പോരാട്ടത്തെ പ്രതിപക്ഷത്തിന്റെ പോരാട്ടമായി കണക്കാക്കരുത്, മറിച്ച് ബിജെപിയുടെ ഏകാധിപത്യത്തിനും, കരിനിയമങ്ങള്‍ക്കും, രാഷ്ട്രീയ പകപോക്കലിനും എതിരെയുള്ള പോരാട്ടമായിരിക്കും, മമത ബാനര്‍ജി പറഞ്ഞു.
നിതീഷ് കുമാര്‍ (ജെഡിയു), മല്ലികാര്‍ജുൻ ഖാര്‍ഗെ (ഐഎൻസി), രാഹുല്‍ ഗാന്ധി (ഐഎൻസി),മമത ബാനര്‍ജി (എഐടിസി), എംകെ സ്റ്റാലിൻ (ഡിഎംകെ), അരവിന്ദ് കെജ്രിവാള്‍ (എഎപി), ഹേമന്ത് സോറൻ (ജെഎംഎം), ഉദ്ധവ് താക്കറെ (എസ്‌എസ്-യുബിടി), ശരദ് പവാര്‍ (എൻസിപി), ലാലു പ്രസാദ് യാദവ് (ആര്‍ജെഡി), ഭഗവന്ത് മാൻ (എഎപി), അഖിലേഷ് യാദവ് (എസ്‌പി), സീതാറാം യെച്ചൂരി (സിപിഐഎം), കെസി വേണുഗോപാല്‍ (ഐഎൻസി), സുപ്രിയ സുലെ (എൻസിപി) ), മനോജ് ഝാ (ആര്‍ജെഡി), ഫിര്‍ഹാദ് ഹക്കിം (എഐടിസി), പ്രഫുല്‍ പട്ടേല്‍ (എൻസിപി), രാഘവ് ഛദ്ദ (എഎപി), സഞ്ജയ് സിങ് (എഎപി), സഞ്ജയ് റാവത്ത് (എസ്‌എസ്-യുബിടി), ലാലൻ സിങ് ( ജെഡിയു) , സഞ്ജയ് ഝാ (ആര്‍ജെഡി), ഒമര്‍ അബ്ദുള്ള (എൻസി), ടി ആര്‍ ബാലു (ഡിഎംകെ), മെഹബൂബ മുഫ്തി (പിഡിപി), ദിപങ്കര്‍ ഭട്ടാചാര്യ (സിപിഐഎംഎല്‍), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (എഐടിസി), ആദിത്യ താക്കറെ (എസ്‌എസ്-യുബിടി), ഡി രാജ (സിപിഐ) എന്നിവരാണ് യോഗത്തില്‍
പങ്കെടുത്തത്

