യുവേഫ നേഷൻസ് ലീഗ് ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍ സ്പെയിൻ. രണ്ടാം സെമിയില്‍ യൂറോ ജേതാക്കളായ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പെയിൻ തോല്‍പ്പിച്ചത്.
മത്സരം അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ പകരക്കാരനായി എത്തിയ ഹൊസേലുവാണ് സ്പെയിനിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.
യൂറോപ്യൻ ഫുട്ബോളിലെ വമ്ബന്മാര്‍ ഏറ്റുമുട്ടിയ പോരാട്ടത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ രണ്ട് ഗോളുകള്‍ പിറന്നു. മൂന്നാം മിനിറ്റില്‍ ഇറ്റലിയെ ഞെട്ടിച്ച് സ്പെയിൻ ലീഡ് എടുത്തു. അസൂറികളുടെ നായകനും വെറ്ററൻ ഡിഫൻഡറുമായ ബൊനൂച്ചിയുടെ പിഴവില്‍ നിന്നായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍. ഗോള്‍ കീപ്പര്‍ ഡോണാരുമ നല്‍കിയ പന്ത് ബൊനൂച്ചിയുടെ പക്കല്‍ നിന്ന് തട്ടിയെടുത്ത് സമര്‍ത്ഥമായ നീക്കത്തിലൂടെ യെറിമി പീനോ വലയില്‍ എത്തിക്കുക ആയിരുന്നു.
അധികം വൈകാതെ ഇറ്റലി ഗോള്‍ മടക്കി. ബോക്സിനുള്ളില്‍ വെച്ച് സ്പാനിഷ് ഡിഫൻഡര്‍ റോബിൻ ലെ നോര്‍മാൻഡ് പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്ക് എടുത്ത സിറൊ ഇമ്മോബിലെ ഗോളി ഉനായ് സിമോണെ കബളിപ്പിച്ച് സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ ഫ്രറ്റേസിയിലൂടെ ഇറ്റലി സ്പാനിഷ് വല വീണ്ടും കുലുക്കിയെങ്കിലും ഓഫ് സൈഡ് ചൂണ്ടിക്കാട്ടി ഗോള്‍ അനുവദിച്ചില്ല.
ഹാഫ് ടൈമിന് ശേഷം സ്‌പെയിൻ കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താൻ തുടങ്ങി. ഇറ്റാലിയൻ ഗോള്‍ മുഖത്തേക്ക് നിരന്തരം ഇരിച്ചുകയറിയ ചെമ്ബട ലീഡ് എടുത്തുവെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളായിയിരുന്നു പിന്നീട്. ഇറ്റാലിയൻ ഗോള്‍ കീപ്പര്‍ ഡോണാരുമയുടെ സേവുകള്‍ ഇടയ്ക്ക് സ്പെയിനിന് വിലങ്ങു തടിയായി.
സ്പെയിൻ കത്തിക്കയറിയപ്പോള്‍ അസൂറികള്‍ക്ക് പന്ത് കിട്ടാത്ത അവസ്ഥയായി. ബോള്‍ കണ്‍ട്രോള്‍ ചെയ്ത് കളിക്കുന്നതില്‍ മാഞ്ചിനിയുടെ ടീം ശരിക്കും പതറി.
ഇതിനിടയില്‍ ഒന്ന് രണ്ട് മികച്ച അവസരങ്ങള്‍ ഇറ്റലിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഫ്രറ്റേസിയുടെ ഗോള്‍ എന്നുറച്ച പോയിന്റ് ബ്ലാങ്ക് ഷോട്ട് തകര്‍പ്പൻ സേവിലൂടെ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തി. ഒടുവില്‍ മത്സരം അധിക സമയത്തേക്ക് നീളുമെന്ന അവസ്ഥ നിലനില്‍ക്കെ 88 ആം മിനിറ്റില്‍ സ്പെയിൻ വിജയ ഗോള്‍ സ്വന്തമാക്കുകയായിരുന്നു. പകരക്കാരനായി എത്തിയ 33 കാരനായ എസ്‌പാന്യോള്‍ സ്ട്രൈക്കര്‍ ഹൊസേലുവാണ് കിട്ടിയ അവസരം മുതലാക്കി സ്പെയിനിന്റെ വിജയ ഗോള്‍ നേടിയത്. സ്‌കോര്‍ 2-1.
യുവേഫ നേഷൻസ് ലീഗിന്റെ കഴിഞ്ഞ എഡിഷനിലും ഇറ്റലിയെ തോല്‍പ്പിച്ചാണ് സ്‌പെയിൻ ഫൈനലില്‍ കടന്നത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ക്രൊയേഷ്യയാണ് സ്പെയിനിന്റെ എതിരാളികള്‍. കന്നി കിരീടം ലക്ഷ്യമിടുന്ന ക്രൊയേഷ്യ ഫൈനലില്‍ സ്പെയിനിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

