തിരുവനന്തപുരം: ബി.ജെ.പിയില്‍ പോയതിന്റെ പേരില്‍ എത്ര ചീത്ത കേള്‍ക്കേണ്ടി വന്നാലും അപമാനിച്ചാലും വിഷമം ഇല്ലെന്നും ഇതിലും വലുതാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോള്‍ അനുഭവിച്ചതെന്നും പത്മജ വേണുഗോപാല്‍.
ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേള്‍ക്കുമ്ബോള്‍ ജനങ്ങള്‍ ചിലപ്പോള്‍ അതില്‍ വല്ല കാര്യവുമുണ്ടോ എന്ന് ആലോചിക്കുമെന്നും പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ 16 സീറ്റിലും സ്ഥാര്‍ഥികളെ പ്രഖ്യാപിച്ചു.
രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ നിന്ന് ജനവിധി തേടും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരില്‍ നിന്ന് വീണ്ടും മത്സരത്തിനിറങ്ങും.
തൃശൂരില്‍ കെ. മുരളീധരൻ മത്സരിക്കുമ്ബോള്‍ പകരം വടകരയില്‍ ഷാഫി പറമ്ബില്‍ എം.എല്‍.എയാണ് സ്ഥാനാർഥി. ആലപ്പുഴയിലെ സ്ഥാനാർഥിയുടെ കാര്യത്തില്‍ അവസാന നിമിഷം വരെയും അനിശ്ചിതത്വം ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഇടക്ക് ഉയർന്നുവന്നു. 16 മണ്ഡലങ്ങളിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ മത്സരിക്കുന്നത്.

