കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകള്‍ ഉണ്ടായെന്ന് സിപിഎം കമ്മീഷൻ റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കാൻ നിയോഗിച്ച എ കെ ബാലൻ-ടിപി രാമകൃഷ്ണൻ കമ്മീഷന്റെ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉപതെരഞ്ഞെടുപ്പിലെ ദുഷ്പ്രവണതകള്‍ മേലില്‍ ആവര്‍ത്തിക്കാൻ ഇടവരരുതെന്നും എം വിഗോവിന്ദൻ താക്കീത് നല്‍കി.
ആദ്യം ഒരു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അത് മാറ്റി പീന്നീട് വേറൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയത് പാര്‍ട്ടിക്ക് ക്ഷീണമായി. വൈദികരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിലും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചെന്നു കമ്മിഷൻ റിപ്പോര്‍ട്ടിലുണ്ട്. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാര്‍ട്ടിക്കും എല്‍ഡിഎഫിനും സാധിക്കാഞ്ഞതു തോല്‍വിയുടെ ആക്കംകൂട്ടിയെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. പാര്‍ട്ടി വോട്ടുകള്‍ തന്നെ ചോര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജൻ അന്വേഷണ കമ്മിഷനുമായി സഹകരിച്ചില്ലെന്ന് വിമര്‍ശനമുയര്‍ന്നു. കമ്മീഷൻ റിപ്പോര്‍ട്ടിലാണു ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ജയരാജനെതിരെ വിമര്‍ശനം. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന എല്ലാവര്‍ക്കും ചോദ്യാവലി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനായിട്ടും ഇ.പി. ജയരാജൻ അതു പൂരിപ്പിച്ചു നല്‍കിയില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വെളിപ്പെടുത്തി.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മിറ്റിയിലെ ചില അംഗള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയത്തില്‍ ആര്‍ക്കെതിരെയും നടപടിയില്ലെങ്കിലും സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷൻ അംഗങ്ങളായ എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം.സ്വരാജ് തുടങ്ങിയവരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. അതേ, സമയം അരക്കോടിയുടെ മിനി കൂപ്പര്‍ വാങ്ങി വിവാദത്തിലായ പി.കെ.അനില്‍ കുമാറിനെ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചു.

