ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബി.ജെ.പിക്ക് മുമ്ബേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്.
കര്‍ണാടകയില്‍ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികള്‍ എടുത്തുപറഞ്ഞാണ് ജബല്‍പൂരില്‍ പ്രിയാങ്കാഗാന്ധി പ്രചാരണത്തിന് തുടക്കമിട്ടത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഒപ്പമായിരുന്നു പ്രചാരണം.
പ്രിയങ്കാഗാന്ധിയെ മുന്നില്‍ നിറുത്തി പ്രചാരണം മുന്നോട്ട് നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ ഹിമാചല്‍ പ്രദേശിലും, കര്‍ണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തില്‍ പ്രധാന ഘടകമായെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പ്രിയങ്ക ഇനി ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാകും. തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ തലപ്പത്തേക്ക് പ്രിയങ്കയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിലും പ്രിയങ്ക സജീവമാകും.
സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യബോധമില്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ഞാൻ ഇവിടെ വന്നത് കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാനല്ല. പകരം നിങ്ങള്‍ ഓരോരുത്തരുടെയും കണ്ണും കാതും തുറപ്പിക്കാനാണ്. സംസ്ഥാനത്ത് ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ സര്‍ക്കാരിനെ പരാജയപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപങ്ങളേക്കാള്‍ വലുതാണ് മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ അഴിമതികളുടെ പട്ടികയെന്നും ആരോപിച്ചു. മദ്ധ്യപ്രദേശ് നിയമസഭയില്‍ 230 അംഗ നിയമസഭയില്‍ 150 സീറ്റ് എങ്കിലും പിടിക്കുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്.

