ഭോപ്പാല്‍: ബലാത്സംഗത്തിന് ഇരയായ 13 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി.
മധ്യപ്രദേശിലെ ഛത്തര്പൂര് ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത് വന്നത്. വിഷയം വിവാദമായതോടെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം.
ആഗസ്റ്റ് 27ന് കളിക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീട്, കുട്ടിയുടെ പിതാവ് കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്കി. തുടര്‍ന്ന്, ആഗസ്റ്റ് 30ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി, തന്നെ ബാബു ഖാന് എന്നയാള്‍ ബലം പ്രയോഗിച്ച് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്തതായി മാതാപിതാക്കളെ അറിയിച്ചു.
ബലാത്സംഗ പരാതി നല്കാന് പോയ തന്റെ മകളെ സ്റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. മൊഴി മാറ്റാന്‍ രണ്ട് പൊലീസുകാര്‍ മകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും അവര്‍ പറഞ്ഞു. അതേസമയം, ബലാത്സംഗക്കേസ് പ്രതി ബാബു ഖാനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്വാലി എസ്.എച്ച്.ഒ അനൂപ് യാദവ്, സബ് ഇന്‍സ്പെക്ടര്‍ മോഹിനി ശര്‍മ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗുരുദത്ത് ശേഷ എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി ഛത്തര്പൂര് എസ്.പി സച്ചിന് ശര്‍മ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി നല്കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

