തിരുവനന്തപുരം നിയമസഭാ സമ്മേളനം തിങ്കളാഴ്ച ചേരാനിരിക്കെ, ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്‍.ബാലഗോപാലിനോട് പ്രതിപക്ഷവും ഗവര്‍ണറും സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാകും.
ഇപ്പോഴത്തെ സമ്മേളനം ജനുവരിയിലേക്കു തുടര്‍ന്നാലും ഇല്ലെങ്കിലും അടുത്ത സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് അടുത്ത വര്‍ഷം ആദ്യം ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കണം. ഇതിന്റെ തുടര്‍ച്ചയായി ധനമന്ത്രി അവതരിപ്പിക്കുന്ന ധനബില്‍, ധനവിനിയോഗ ബില്ലുകള്‍, ഉപധനാഭ്യര്‍ഥനയുടെ ധനവിനിയോഗ ബില്ലുകള്‍ എന്നിവ നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും.
ധനസംബന്ധമായ ബില്ലുകള്‍ക്കു ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം. തുടര്‍ന്നു നിയമസഭ പാസാക്കുന്ന ഈ ബില്ലുകള്‍ക്ക് ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് ഗവര്‍ണര്‍ അംഗീകാരം നല്‍കണം. ഭരണപ്രതിസന്ധി ഉണ്ടാകും എന്നതിനാല്‍ ഇത്തരം ബില്ലുകള്‍ ഒപ്പു വയ്ക്കാതെ തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കില്ല.
ബാലഗോപാലിന് എതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും ഇക്കാര്യത്തില്‍ ഭരണഘടനാപരമായി ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തെഴുതിയത്. ഉടനടി നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി മറുപടിയും നല്‍കി.
തന്റെ അപ്രീതിക്കു പാത്രമാകുന്ന മന്ത്രിയെ പുറത്താക്കണമെന്നു ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോടു നിര്‍ദേശിക്കാം. എന്നാല്‍ അദ്ദേഹം മന്ത്രിസഭയില്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്.പ്രീതി നഷ്ടപ്പെട്ടെങ്കിലും ബാലഗോപാലിനെ മാറ്റാനുള്ള അധികാരം തനിക്കില്ലെന്നും അതു മുഖ്യമന്ത്രിയുടെ ‘ചോയ്‌സ്’ ആണെന്നും ഗവര്‍ണര്‍ പിന്നീടു വ്യക്തമാക്കിയിരുന്നു.
മന്ത്രി തനിക്കെതിരെ പറഞ്ഞതു കൊണ്ടല്ല, രാജ്യത്തിന്റെ ഐക്യത്തിനു നിരക്കാത്തതു പറഞ്ഞതു കൊണ്ടാണ് പ്രീതി പിന്‍വലിച്ചത്. യുപിയിലുള്ള ആള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ രീതി മനസ്സിലാകില്ലെന്നു പറയുന്നതിന്റെ ഉദ്ദേശ്യം എന്താണ് എന്നും ഗവര്‍ണര്‍ ആരാഞ്ഞിരുന്നു. ഇന്നലെ കൊച്ചിയിലേക്കു പോയ ഗവര്‍ണര്‍ നിയമസഭ തുടങ്ങുന്ന തിങ്കളാഴ്ചയേ തിരുവനന്തപുരത്തു തിരികെയെത്തൂ.

