വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.
വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്.
പൊതുവിപണിയില്‍ നിന്നും ഈ സാമ്ബത്തിക വര്‍ഷം സര്‍ക്കാരിന് കടം എടുക്കാനുളള വായ്പ പരിധി പകുതിയായാണ് കേന്ദ്രം വെട്ടിക്കുറച്ചിരുന്നത്. ഇത്തരത്തിലൊരു വെട്ടിക്കുറയ്ക്കല്‍ ചരിത്രത്തിലാദ്യമായാണ് എന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. കിഫ്ബി പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുത്ത വായ്പ അടക്കം കേരളത്തിന്റെ മൊത്തം വായ്പ പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ എന്താണ് കാരണമെന്ന് വെളിപ്പെടുത്താൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. എന്തിനാണ് ഇത്തരത്തിലൊരു കടുംവെട്ട് നടത്തിയതെന്ന് വ്യക്തത വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുക.
കഴിഞ്ഞവര്‍ഷം, വെട്ടിക്കുറച്ചതിനു പുറമെയാണ് വീണ്ടും കേന്ദ്രം കടുവെട്ട് നടത്തിയത്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍, സംസ്ഥാനത്തിന് കടമെടുക്കാവുന്ന പരിധിയില്‍ നിന്ന് 54 ശതമാനമാണ് ഇത്തവണ വെട്ടിക്കുറച്ചത്. വ്യവസ്ഥപ്രകാരം 33,420 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. എന്നാല്‍, ഇതില്‍ 15,390 കോടി രൂപ എടുത്താല്‍ മതിയെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വെള്ളിയാഴ്‌ച ഉത്തരവിറക്കിയത്. കഴിഞ്ഞവര്‍ഷം 32,437 കോടി രൂപയുടെ അര്‍ഹതയുണ്ടായിട്ടും 23,000 കോടിയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. ഇത് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കടുംവെട്ട് നടത്തി കേന്ദ്രം വീണ്ടും ഉത്തരവ് ഇറക്കിയത്.
ഇനിയുളള ഒമ്ബത് മാസം എടുക്കാവുന്ന വായ്പ തുകക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പ് സാമ്ബത്തിക വര്‍ഷം ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രം ഉത്തരവിറക്കിയത്.ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള കാര്യങ്ങള്‍ക്ക് സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ഉത്തരവിന് പിന്നാലെ, സംസ്ഥാനത്തിന്റെ വായ്‌പാവകാശം വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ രാഷ്‌ട്രീയ പകപോക്കലിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് കേരള ജനതയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ രാഷ്‌ട്രീയമായും നിയമപരമായും പോംവഴികള്‍ കണ്ടെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

